ടെഹ്റാൻ: ജയിൽ കഴിയുന്ന ഇറേനിയൻ വനിതാ അവകാശ നേതാവ് നർഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. ജയിൽവച്ച് ഹൃദയസ്തംഭനമുണ്ടായ അവരെ അടിയന്തരമായി ആശുപത്രിയിലേക്കു മാറ്റിയെന്ന് കുടുംബവൃത്തങ്ങൾ അറിയിച്ചു.
2023ലെ സമാധാന നൊബേൽ ജേതാവായ നർഗീസ് ഇക്കഴിഞ്ഞ ഡിസംബറിൽ വീണ്ടും അറസ്റ്റിലാവുകയായിരുന്നു. ഖുസ്രു അലികോഡി എന്ന അഭിഭാഷകന്റെ മരണത്തിൽ പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയതിന്റെ പേരിൽ ഏഴര വർഷത്തെ ശിക്ഷയാണ് അവർക്ക് വിധിച്ചിരിക്കുന്നത്.
അന്പതിനു മുകളിൽ പ്രായമുള്ള നർഗീസ് മൂന്നു തവണ അഞ്ചിയോപ്ലാസ്റ്റിക്കു വിധേയമായിട്ടുണ്ട്. കടുത്ത രക്തസമ്മർദം മൂലം വെള്ളിയാഴ്ച രാവിലെ അവർ ബോധരഹിതയായി. തുടർന്ന് ജയിലിലെ ക്ലിനിക്കിൽ പ്രവേശിപ്പിച്ച നർഗീസിന് ഹൃദയസ്തംഭനം ഉണ്ടായെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.
ജയിലധികൃതർ അവസാന നിമിഷത്തിലാണ് നർഗീസിനെ ആശുപത്രിയിലേക്കു മാറ്റാൻ തയാറായതെന്നു പറയുന്നു.
നർഗീസിനെ സ്വതന്ത്രയാക്കണമെന്ന് നോർവേയിലെ നൊബേൽ കമ്മിറ്റി നേരത്തേ ആവശ്യപ്പെട്ടിരുന്നു.